ആരോഗ്യശീലങ്ങൾ നേർവഴിക്കാക്കുവാൻ
ചിന്ത തുടങ്ങിയിട്ടേറെ നാളായ്.
വ്യാധിഭയങ്ങൾ ഫണമുയർത്തും മുൻപേ
ശീലത്തിലൊന്നായ് പുലർന്നടത്തം.
എന്നും നടക്കാനിറങ്ങുമ്പോൾ,
വഴിവക്കിലെന്നെയും കാത്തൊരാൾ നിന്നിരുന്നു.
ഉപചാരമില്ലാത്ത ഉന്മാദിയെപ്പൊലെ
എന്റെ അനുവാദമില്ലാതെ കൂടെവന്നു.
വാക്കുകൾ പൂക്കും മരങ്ങൾ നീളെ
ഇലകൾ തളിർത്തും കൊഴിഞ്ഞും
പാതകൾ നീളെ പലതും പറഞ്ഞും
കാതങ്ങൾ ഞങ്ങൾ നടന്നു തീർത്തു.
** **
ഇന്നു ചങ്ങാതിയെക്കണ്ടില്ല,
കാത്തുനില്ക്കാ്തെ നടന്നുപോയ് ഞാൻ.
തിരികെ വരുംവഴി കണ്ടൂ
തെരുവിലൊരാൾക്കൂട്ടം.
ആരെയോ വണ്ടിയിടിച്ചതാണത്രേ ;
ആളിനെ മെല്ലെ വകഞ്ഞു മാറ്റി
വിടവിലൂടകമൊന്നു നോക്കവേ കാണായ്
വീണു കിടക്കുന്നെൻ ചങ്ങാതി.
ചുറ്റിനും ചോരതൻ സഞ്ചാരം
അപരിചിതനെന്ന മട്ടിൽ ഞാനും
കൂട്ടത്തിലൊരുവനായ് മാറി നിന്നു.
നിർവികാരം നിശബ്ദനായ് ഞാൻ
ചങ്ങാതിയെത്തന്നെ നോക്കി നിന്നു.
ആ നോട്ടമെന്റെ നേർക്കായിരുന്നു,
കരങ്ങൾ മലർക്കെ തുറന്നിരുന്നു,
ആ കൈവിരൽ പത്തു പ്രമാണമെണ്ണി,
ശിരസ്സിലോ കാണായി മുൾക്കിരീടം.
ആരിവൻ എന്നറിയുമ്പൊഴേക്കും
കീശയിൽ മുപ്പതു നാണയങ്ങൾ
ഒച്ചയുണ്ടാക്കി കളിതുടങ്ങി.
കുറ്റബോധത്തിന്റെ മെഴുതിരി കെടുംവരെ
കുമ്പസാരക്കൂട്ടിൽ നിന്നില്ല ഞാൻ.
നേരമായ് വീട്ടിൽ തിരികെയെത്താൻ
മെല്ലെത്തിരിഞ്ഞങ്ങു പോകാൻ തുടങ്ങവേ
മുന്നിൽപ്പൊടുന്നനെ വഴികളില്ല!
അപ്രമാദിയായ് എന്നെ നടത്തുവാൻ
എന്റെ സുപ്രഭാതങ്ങൾ തൻ തേർ തെളിച്ചോൻ
പോയപ്പോൾ കൂടെയെൻ വഴികളും കൂടി
തോളത്തു വച്ചങ്ങു കൊണ്ടു പോയോ?
എന്നോ തകർന്നൊരു പാലത്തിൻ തുമ്പത്ത്
വഴി തേടി നിൽക്കുന്ന കുഞ്ഞായി ഞാൻ.
വഴികളെങ്ങോട്ടും യാത്ര പോകുന്നില്ലെന്ന
പഴമൊഴി പാഴ്മൊഴിയാവുന്നു.
വന്ന വഴിയേ തിരിച്ചങ്ങു പോകുവാ-
നാവാതെ ഉഴലുന്ന കാറ്റു പോലെ,
ഉണ്ണിക്കിടാവിനെത്തേടി അലയുന്ന
ഇടശ്ശേരിപ്പാട്ടിലെ പൂതം പോലെ,
നേർവഴിയേതെന്നറിയാതെ തിരയവേ
എൻ പ്രഭാതത്തിൻ സവാരി നീളുന്നു
പൊൻ പ്രദോഷങ്ങൾക്കുമപ്പുറത്ത്.
മീര എം എസ്
0
Your reaction
Share this post on social media