ആഴിക്കുളിരിന്റെ ആഴത്തിനുള്ളിലെ
അമ്മക്കഥയുടെ പൊരുൾ തേടി ,
ആരോരുമറിയാതെ പോയോ നീ-
യൊരു നാളിൽ തോണിയിലേറി മെല്ലെ .
പവിഴക്കുടകീഴിലുറങ്ങും പളുങ്കിന്റെ
പരിമളം തേടി നീ പോയതാണോ …?
ഏഴാം കടലിനുമക്കരെ കാണുന്ന
മാളിക നിന്നെ വിളിച്ചതാണോ ..?
അമ്പിളി മാമനെ കുമ്പിളിൽ കാട്ടി-
യിട്ടമ്മ താരാട്ടുമോമന പൈതൽ നീ .
അമ്മിഞ്ഞപ്പാലിന്റെ നേരിനുള്ളിൽ
തനയ വിശ്വാസത്തിൻ കാതലും നീ .
മതമില്ല , ജാതിയും നിറവുമില്ലോമനെ
ദേവ പൂവാടി തൻ കുളിരാണ് നീ …
വാക്കിന്റെ കള്ളവും , നോക്കിന്റെ ചിന്തയും
സ്മേരത്തിൻ കൂരമ്പും നിനക്കന്യമല്ലോ …
ആരോ തൊടുത്തിട്ട ക്രൂരമാമമ്പിനാൽ
ഇഹലോകം നിന്നിലെ സ്വപ്നമായോ ….
തിരകളാൽ താരാട്ടി , കാറ്റിനാൽ നീരൂട്ടി
തീരത്തണഞ്ഞു നീ വിശ്വത്തിൻ നോവായി …
ഉറങ്ങു നീയെല്ലാം മറന്നിടാൻ …
ഉണരൂ നീ മാറ്റത്തിൻ കാവലാകാൻ ….
നീ മറഞ്ഞെങ്കിലും , മായുകില്ല ..
ഐലാൻ ..നീ ഞങ്ങളിൽ ജീവിച്ചിടും …
ബിസ്മിത ബി
0
Your reaction
Share this post on social media